പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവിയുമായ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിൽ 8 മാസം മുൻപ് അ പകടത്തിൽ പെട്ടിരുന്നു. അദ്ദേഹവും ഭാര്യയും അടക്കം 7 പേർ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. കടവന്ത്ര ചിറവന്നൂരിലെ വസതിയിൽനിന്ന് നെട്ടൂരിലെ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.
കൊച്ചിയിൽ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് ഇടിച്ചിറക്കിയപ്പോൾ ആരെന്നു പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയ പനങ്ങോട്ടെ നാട്ടുകാർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കാനാണ് അദ്ദേഹം എത്തിയത്. അപകടസമയത്ത് ആദ്യം ഓടിയെത്തിയത് രാജേഷും ഭാര്യയും, പോലീസ് ഉദ്യോഗസ്ഥയുമായ ബിജിയുമാണ്.
അദ്ദേഹത്തെയും ബന്ധുക്കളെയും ഹെലികോപ്റ്ററിൽ നിന്ന് മാറ്റാൻ സഹായിച്ചതും പ്രഥമ ശുശ്രൂഷ നൽകിയത് രാജേഷാണ്. ഒരു നിമിഷം പോലും മടിച്ചു നിൽക്കാതെ പോലീസ് സ്റ്റേഷനിൽ പോയി വിവരമറിയിച്ചത് ബിജിയുമാണ്.
20 മിനിട്ടോളം രാജേഷിനും കുടുംബത്തിനുമൊപ്പം ചിലവഴിച്ച അദ്ദേഹം സമ്മാനപ്പൊതികളും അവർക്ക് നൽകി. ബിജിക്ക് 10 പവൻ സ്വർണവും രണ്ടര ലക്ഷം രൂപയും വാച്ചുമാണ് കൊടുത്തത്. രാജേഷിന് രണ്ടരലക്ഷം രൂപയും വാച്ചും കുഞ്ഞിന് സ്വർണമാലയും വലിയ പൊതി ചോക്ലേറ്റും നൽകി. തങ്ങളുടെ ചെറിയ വീട്ടിലേക്ക് യൂസഫലി എത്തിയ സന്തോഷത്തിലാണ് ബിജിയും രാജേഷും.
ഹെലികോപ്റ്റർ ഇടിച്ചിറക്കിയ ഭൂമിയുടെ ഉടമസ്ഥൻ പീറ്ററിനെ കാണാനും അദ്ദേഹം മറന്നില്ല. പീറ്ററിൻ്റെ കുടുംബത്തോടൊപ്പം ഒരു മണിക്കൂർ ചെലവഴിച്ചും സ്നേഹ സമ്മാനങ്ങൾ നൽകിയും പനങ്ങാട്ടെ നാട്ടുകാരോട് എല്ലാത്തിനും നന്ദി പറഞ്ഞിട്ടാണ് അദ്ദേഹം മടങ്ങിയത്.
